തിരുവനന്തപുരം: പോലീസ് തലപ്പത്തു നടത്തിയ വ്യാപക അഴിച്ചുപണിയിൽ ദക്ഷിണ മേഖല ഐജിയായി ജി. സ്പർജൻ കുമാറിനെ നിയമിച്ചു. കെ. കാർത്തികിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. വിജിലൻസ് ഡിഐജിയായിരുന്നു കെ. കാർത്തിക്. ഹരിശങ്കറാണ് പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. തൃശൂർ റേഞ്ച് ഡിഐജിയായിരുന്നു ഹരിശങ്കർ.
ആർ. നിശാന്തിനിയെ പോലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. ക്രൈംബ്രാഞ്ച് ഐജിയായിരുന്നു സ്പർജൻ കുമാർ. ദക്ഷിണമേഖല ഐജിയായിരുന്ന എസ്. ശ്യാംസുന്ദറിനെ ഇന്റലിജൻസ് ഐജിയാക്കി.
പോലീസ് ഹൗസിംഗ് കണ്സ്ട്രക്ഷൻ കോർപറേഷൻ എംഡിയുടെ അധിക ചുമതലയും ശ്യാംസുന്ദറിന് നൽകി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന തോംസണ് ജോസിനെ വിജിലൻസിൽ ഡിഐജിയുടെ എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് നിയമിച്ചു.
2008 ബാച്ചിലെ ഡിഐജിമാരായ പുട്ട വിമലാദിത്യ, എസ്. അജീതാബീഗം, ആർ. നിശാന്തിനി, എസ്. സതീഷ് ബിനോ, രാഹുൽ ആർ. നായർ എന്നിവർക്ക് ഐജിമാരായി സ്ഥാനക്കയറ്റം നൽകി. സ്ഥാനക്കയറ്റം ലഭിച്ച പുട്ട വിമലാദിത്യയെ ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയാക്കി. ഭീകരവിരുദ്ധ സ്ക്വാഡിന്റെ അധികചുമതലയും നൽകി. അജിതാ ബീഗത്തെ ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗിൽ ഐജിയാക്കി. എസ്. സതീഷ് ബിനോയെ സായുധ ബറ്റാലിയൻ ഐജിയാക്കി.
2012ബാച്ചിലെ ഐപിഎസുകാരായ ജി. ശിവവിക്രം, അരുൾ ബി. കൃഷ്ണ, ജെ. ഹിമേന്ദ്രനാഥ് എന്നിവർക്ക് ഡിഐജിമാരായി സ്ഥാനക്കയറ്റം നൽകി. സ്ഥാനക്കയറ്റം ലഭിച്ച അരുൾ ബി. കൃഷ്ണയെ തൃശൂർ റേഞ്ച് ഡിഐജിയാക്കി. ജെ. ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം റേഞ്ച് ഡിഐജിയാക്കി.
എസ്പിമാരായ ഉമേഷ് ഗോയലിനെ ടെലികോമിലും പി.ബി. കിരണിനെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിലും രാജേഷ് കുമാറിനെ നാലാം സായുധ ബറ്റാലിയനിലും അഞ്ജലി ഭാവനയെ സായുധസേന ആസ്ഥാനത്തും നിയമിച്ചു.